E-Magazine
ലക്കം: 1
Trombay Township Fine Arts Club (Regd.)
Room No.1, Cultural Complex, Takshasila Square, Anushaktinagar, Mumbai - 94
ഏപ്രിൽ 2017
     
 
 
  Cover Page  

സാക്ഷി
പദ്മകുമാർ

ടാറ്റാപവറിൽ ഞങ്ങൾ ഫുൾ പവറോടെ കത്തിജ്വലിച്ച് നിന്നിരുന്ന കാലം‍. കലോപാസകന്മാരായും‍ ചെന്താമരപ്പൂക്കൾ പോലെയും‍ (കടപ്പാട്, എതോ ഒരു ശപ്പൻ ഇത് നേരത്തേ പറഞ്ഞുകഴിഞ്ഞു, താമരയുടെ സെറ്റപ്പ് മനസ്സിൽ ഓർക്കുക) മറ്റും‍ കാലത്തിന് അതീതരായി ഞങ്ങൾ വിലസി. കാലം‍ കടന്നുപോയി. ശരിക്കും‍ പറഞ്ഞാൽ കാലം‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ഈ കാലഘട്ടത്തിൽ പല കലാകാരന്മാർക്കും ‍ നമ്മുടെ രാജസദസ്സിൽ താത്‌ക്കാലിക മെമ്പർഷിപ്പ് കൊടുക്കുകയുണ്ടായി. നാട്ടിൽ നിൽക്കക്കള്ളിയില്ലാതെവന്ന ഒരു ചെറുകിട കലാകാരനും‍ ഗൾഫിലേക്ക് കടക്കാൻ ശപഥം‍ ചെയ്തുവന്ന പല തരികിട കലാകാരന്മാരുമായി, ഞങ്ങൾ കിടക്ക പങ്കുവച്ചു. ചില സമയങ്ങളിൽ രാവിലെ നോക്കുമ്പോൾ നാം‍ തറയിലാണല്ലോ ഈശ്വരാ എന്ന് ആലോചിച്ചുപോകയും‍ അല്ലെങ്കിലെപ്പോഴാണ് അങ്ങനെയല്ലാതായിട്ടുള്ളതെന്ന് ഓർത്ത് മനസ്സാക്ഷിയെ ആശ്വസിപ്പിക്കുകയും‍ ചെയ്തുപോന്നു. അതേ, രാത്രിഎല്ലാരും‍ കട്ടിലേൽ തന്നെയാണ് കിടക്കാറുള്ളത്. എൻട്രോപ്പി മൂലമാണത്രേ ചിലർ തെറിക്കുന്നത്.

ഒരിക്കൽ വേക്കൻസി ഇല്ലായിരുന്ന കാലത്ത് ഒരു അവതാരപുരുഷൻ അതിരാവിലെ ഒരു കുപ്പി ബിസ്‌ലേരിയുമായി വാതിലിൽ മുട്ടി. ഇൻറ്റേക്ക് ക്ലോസുചെയ്തിരുന്ന നമ്മോട് ഇദ്ദേഹം‍ പണ്ട് പാലിൽ പഞ്ചസാര കലക്കിയ കവിയുടെ കഥ പറയുകയും‍ പാരമ്പര്യം‍ കാത്തുരക്ഷിക്കാൻ നാം‍ പ്രതിജഞാബദ്ധരാണെന്ന് താക്കീതു നല്കുകയും‍ ചെയ്തപ്പോൾ നാം‍ നയം‍ അയച്ചു.

അദ്ദേഹം‍ തുടർന്നു. ഈ ബിസ്‌ലേരി ബോട്ടിലിലുള്ള വെള്ളം‍ അകത്ത് റിസർവിൽ കണ്ടേക്കാവുന്ന പഴയ ബുദ്ധസന്യാസിയുമായി രണ്ടേ ഈസ്റ്റു മൂന്നേന്ന അനുപാതത്തിൽ ആവർത്തിച്ചാൽ രാവിലേ തന്നെ കലാപരിപാടികൾക്ക് നാന്നി കുറിക്കാമെന്ന് ആണയിട്ട് പറഞ്ഞപ്പോൾ നമുക്ക് ശരിക്ക് കൺവൻസായി. ഞായറാഴ്ച സുപ്രഭാതത്തിന് അണിയറ ഒരുക്കാൻ വന്ന പ്രഗത്ഭകലാകാരന് ഒരു ചായ ഇട്ടുകൊടുക്കാൻ നാം‍ കിച്ചൺ പൂകി.

ചായയുടെ കൂടെ കടിയൊന്നുമില്ലേന്ന് അദ്ദേഹം‍ ചോദിക്കുകയും‍ വളരെപ്പെട്ടെന്ന് ഒരുകുറ്റി ഗോതമ്പ് പുട്ട് ആവിയോടെ തയ്യാറാക്കി അദ്ദേഹത്തിന്റെ അണ്ണാക്കിലൂടെ തള്ളിയിറക്കുകയും ചെയ്യുന്നതുകണ്ട് ബാക്കിയുള്ള അന്തേവാസികൾ അടിവസ്ത്രം‍ പോലും‍ ധരിക്കാതെ ഓടി രക്ഷപ്പെട്ടു. ഉണ്ടാക്കിയ പുട്ട് തീർന്നുവെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് അവർ അകത്തു കടന്നത്**. ബാക്കിയിരുന്ന ഗോതമ്പുപൊടി അവർ കക്കൂസിൽ തട്ടി ഫ്ലഷ് ചെയ്തു.

കുനിഞ്ഞുനിന്ന് ഫ്ലഷ് ചെയ്യവേ, തോലിൽക്കിടന്ന തോർത്തും കക്കൂസിലകപ്പെടുകയും‍ അത് വെള്ളത്തെ തടഞ്ഞുനിർത്തുകയും ചെയ്തു. മാത്രമല്ല, സമീപഭാവിയിൽ ഫ്ലഷ് ചെയ്യപ്പെടേണ്ട ഗൗരവമേറിയ മറ്റു പലതിനേയും‍.

രണ്ടുമണിക്കൂർ നീണ്ട വ്യായാമങ്ങൾക്കുശേഷവും തോർത്ത് തന്റെ സാന്നിദ്ധ്യംതെളിയിച്ചുകൊണ്ടിരുന്നു. രാവിലത്തെ സമയമായിരുന്നതുകൊണ്ട് ഇത് ഏറ്റവും‍ വേണ്ടപ്പെട്ട സ്ഥലമായിരുന്നു. കാലക്കേട് തോർത്തിന്റെ രൂപത്തിലും‍ വരാമെന്ന് തെളിഞ്ഞു. അവസാനം‍ പലരും‍ പല വഴിക്ക് തിരിഞ്ഞു. ചുറ്റുപാടും‍ ചൊല്ലും‍ ചെലവും‍ പെഗ്ഗേന വല്ലപ്പോഴുംകൊടുക്കാറുണ്ടായിരുന്ന സുഹൃത്തുക്കൾ തങ്ങളുടെ കക്കൂസ് നമുക്കായി മലർക്കെ തുറന്നുതന്നു. തല്കാലം‍ രക്ഷപ്പെട്ടുവെങ്കിലും‍ ഇതിനൊരു പരിഹാരം‍ കണ്ടേ തീരൂ, ഇന്ന് തന്നെ എന്ന് തീരുമാനിച്ചു.

നമ്മുടെ പുതിയ കലാകാരൻ തന്റെ മറ്റ് പൊട്ടൻഷ്യലും തെളിയിക്കാനായി ഈ അവസരം‍ ചോദിച്ചുവാങ്ങി. അദ്ദേഹം‍ നമ്മെയെല്ലാം‍ അകത്തേയ്‌ക്ക് ക്ഷണിച്ചു. ബുദ്ധഭിക്ഷു ബാക്കിയുള്ളത് കാണിക്കവയ്‌ക്കാൻ നിർദ്ദേശിച്ചു. വഴങ്ങുകയല്ലാതെ മറ്റ് വഴിയൊന്നുമില്ലാതിരുന്നതിനാൽ മുട്ടുശ്ശാന്തിയ്‌ക്ക് ബാക്കി വച്ചിരുന്ന കാക്കുപ്പി ലോക്കറിൽനിന്നുമെടുത്തു (ഇരട്ടത്താഴുള്ള) സമർപ്പിച്ചു. നേരത്തേ കരുതിയിരുന്ന ബിസ്‌ലേറി അര ഔൺസ് കുപ്പിയിലൊഴിച്ച് ഗ്ലക്.. ഗ്ലക് .. ശബ്ദത്തോടെ അകത്താക്കി. വീണ്ടുമൊരു അര ഔൺസ് വെള്ളമതിലൊഴിച്ച് റിൻസ് ചെയ്ത് അതും‍ താങ്ങി. ഒരു കൃത്രിമ ഏമ്പക്കവും‍ വിട്ട് അദ്ദേഹം‍ പുറത്തിറങ്ങി.

ഞങ്ങളദ്ദേഹത്തെ അനുഗമിച്ചു. ഇവിടടുത്ത് ഈ പ്ലം‍ബർ എവിടെയുണ്ടാകും? അദ്ദേഹം‍ തിരക്കി. ഞങ്ങളിലൊരാൾ കാൽ പൊക്കിയതും‍ നാമിടപെട്ട് രം‍ഗം‍ ശാന്തമാക്കിയതും‍ ആരും‍ അറിഞ്ഞില്ല. കലാകാരന്മാരോട് എന്നും‍ ബഹുമാനമുണ്ടായിരുന്നൊരു പാരമ്പര്യമായിരുന്നു നമുക്ക്. റിസോഴ്സസ് തീർത്തും റിൻസുചെയ്തടിച്ച കലാകാരനെ മനസ്സാ ശപിച്ച് പോംവഴികൾക്കായി ആലോചിച്ചു.

ഇത്രയുമായപ്പോൾ നമ്മുടെ കലാകാരന് സമനില വീണ്ടുകിട്ടി. അദ്ദേഹം‍ വീണ്ടും‍ അകത്തു കയറി. നാം‍ കോറസ്സായി പിന്നാലെയും‍. ഒരു നീണ്ട പ്ലാസ്റ്റിക് കവർ കൊണ്ടുവരൂ.അതൊരാജ്ഞയായിരുന്നു. നമ്മിലൊരാൾ അത് സം‍ഘടിപ്പിച്ചു. അദ്ദേഹം‍ കയ്യതിനുള്ളിലാക്കി, കൈ നനയാതെ മീൻ പിടിക്കണ മാതിരി തോർത്ത് വലിച്ച് പുറത്തെടുത്തു. തോർത്ത് കവറിലാക്കി തിരിച്ച് മടക്കി കൈ നനയാതെ കച്ചടയിൽ നിക്ഷേപിച്ചശേഷം‍ നമുക്ക് ഷേക്ക് ഹാന്റ് തരാൻ ശ്രമിച്ചെങ്കിലും‍ മറ്റൊരു കവർ തപ്പിയെടുത്ത് കയ്യിലിട്ട ശേഷമാണ് അത് നടത്തിയത് (ഷേക്ക് ഹാന്റേ).

ഇദ്ദേഹത്തിന് കിടപ്പാടം‍ നിഷേധിച്ചിരുന്നെങ്കിൽ ഒരു തീരാദു:ഖമായി ശേഷകാലം‍ കഴിക്കേണ്ടിവന്നേനേന്ന് കാലം‍ തെളിയിച്ചു. അങ്ങനെ ആസ്ഥാനകലാതിലകമായി കുറേക്കാലം‍ ടാറ്റായ്‌ക്ക് വീണ്ടും‍ പവറേകി.

അതിനിടെയാണ് ആ സം‍ഭവം‍ ഉണ്ടായത്.

രാവിലേമുതൽ ജ്വാലി തേടി എന്നും‍ പോയിരുന്ന അദ്ദേഹം‍ ഒരു ദിവസം‍ പോയതിന് പത്തുമുനിട്ടിനുള്ളിൽ ഓടിക്കിതച്ച് തിരിച്ചുവന്ന് വാതിൽ ഠപ്പേന്ന് അടിച്ച ശബ്ദം‍ കേട്ടാണ് നമുണർന്നത്. എല്ലാരും‍ അപ്പോൾ ആപ്പീസിൽ പോകാൻ തയ്യാറെടുക്കുന്നേയുള്ളു. എന്തുപറ്റി? എല്ലാരും‍ ഒന്നിച്ച് ചോദിച്ചു.

കള്ളൻ. മാലകള്ളൻ...വിക്കി വിക്കി അദ്ദേഹം‍ ഇത്രയും‍ പറഞ്ഞു.

അതിന് താനെന്തിനാ ഓടിയേ?

ഒരു ഗ്ലാസ് വെള്ളമിറക്കിയശേഷം‍ സമാധാനമായി അദ്ദേഹം‍ തുടര്ന്നു .

"ഞാനിങ്ങനെ ബസ് കാത്തുനിൽക്കുമ്പോൾ ഒരു കള്ളൻ ഒരു സ്ത്രീയുടെ മാല പൊട്ടിച്ച് ഓടാൻ തുടങ്ങി. ആരും‍ തന്നെ അവനെ പിടിക്കാൻ ശ്രമിക്കുന്നില്ല. പാവം‍ സ്ത്രീ കരയുന്ന കണ്ട്, എനിക്ക് സഹിച്ചില്ല. ഞാനവന്റെ പിന്നാലെ ഓടി. ചോർ...ചോർ..എന്ന് വിളിച്ചുള്ള എന്റെ ഓട്ടം‍ കണ്ട് ഒന്നു രണ്ടുപേർ കൂടെക്കൂടി. പത്തഞ്ഞൂറ് മീറ്റർ ഓടിയ കള്ളൻ ഒന്ന് മറിഞ്ഞടിച്ച് വീഴുകയും‍ ഞൊടിയിടയിൽ ഞാനവനെ പിടിക്കുകയും‍ ചെയ്തപ്പോൾ മറ്റുള്ളവരും‍ എത്തി.

കണക്കിന് കൊടുത്തു. ഞങ്ങൾ അവനെ നടത്തി ബസ്സ്റ്റോപ്പിൽ എത്തിച്ചു. ഒരാൾ വിളിച്ച്പറഞ്ഞു, ഇസ്ക്‌കോ ഹം‍ പോലീസ് കോ ദേ ദേം‍ഗെ. ഒരു ആട്ടോ വിളിച്ചു. അവനെ അകത്താക്കി. ഏക് സാക്ഷി ചാഹിയേ. കോണ്‍ ഇസ്കോ പകടാ ?

എല്ലാരും‍ എന്നെ നോക്കി. നാം‍ പതിയെ പിറകോട്ട് വലിഞ്ഞു. അരേ ഉസ്‌ക്കോ പകട്. ഒരു ആക്രോശം‍ കേട്ടു. ആരോ എന്റെ കോളറിൾ പിടിച്ചതുപോലെ തോന്നിയപ്പോൾ പിന്നെ പിടികൊടുക്കാൻ നിന്നില്ല. അതിവിടെയെത്തിയാണ് നിന്നത്. അരേ സാക്ഷീ കോ പകട്...എന്നു വിളിച്ച് ഒന്നുരണ്ടുപേർ നമ്മുടെ പിന്നാലെ കുറച്ചുദൂരം‍ ഓടിയിരുന്നു.

പിന്നെ രണ്ടുദിവസം‍ അദ്ദേഹം‍ പോയില്ല. ബസ് സ്റ്റോപ്പ് മാറി കേറാനും‍ തുടങ്ങി.

**[ഈ ഗോതമ്പ് പുട്ട്, ബ്രീഡർ പട്ടികയിൽ പെടുത്താവുന്ന ഒന്നാണ്. ഇവൻ ക്രിട്ടിക്കൽ മാസ്സായി അകത്തു ചെന്നാൽ വിശപ്പ് എന്ന വികാരം‍ മരവിക്കുകയും‍ ആഴ്ചകളോളം‍ ഇൻപുട്ട്‌അവശ്യമില്ലാത്തൊരു അവസ്ഥ സം‍ജാതമാകുകയും‍ ചെയ്യും‍. സോമാലിയയിലും‍ മറ്റും‍ ഇത് കയറ്റി അയക്കാൻ പറ്റാത്തത് ഏതോ മനുഷ്യാവകാശ ദ്രോഹി മനപൂർവം പേറ്റന്റ് എടുത്തിട്ടുള്ളതിനാലാണ്. തോറിയമൊന്നും‍ ആവശ്യമില്ലന്നേ. മൂന്നു ചാണ്‍ വയറല്ലേ പ്രശ്നം‍]
  Content  
  എഡിറ്റോറിയൽ  
  ഒരു തണുത്ത വേനൽക്കാലം
പ്രതിഭ പ്രദോഷ്‌
 
  സാക്ഷി
പദ്മകുമാർ
 
  My lost park
Nandana Menon
 
  പിൻവിളി
മായാദത്ത്
 
  അറിയൂ, ഉണരൂ…
ലക്ഷ്മി സന്ദീപ്
 
  സൈഡിഫക്ട്സ് ഓഫ് MNC പേസ്ലിപ്
ശാർങധരൻ
 
  The broken to Messiah
Chaithanya Raveendran
 
  വിരഹദുഃഖം
നോബിൾ ജേക്കബ്ബ്
 
  ബാല്യം - ഒരോർമ
സരിത പ്രവീൺ
 
  അമ്പലപ്രാവും പരുന്തും
ടി.ജി. രവീന്ദ്രൻ
 
  My Own
Meena Anil
 
  മഴ
ലീനാ പിള്ള
 
  വനിതാദിനം
ആശമോൾ എൻ.എസ്.